കാർഷിക നിയമം; സോണിയഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിഷേധ സമരത്തിന് പ്രതിപക്ഷം

ന്യൂ​ഡെൽ​ഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ സമരം ശക്തമായി തുടരുമ്പോഴും കേന്ദ്രസർക്കാരിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ കക്ഷികളുടെ നീക്കം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ചർച്ച നടത്തും. പ്രതിഷേധം ശക്തമായിട്ടും സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നിലപാടാണ് സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്.

സോണിയഗാന്ധിയുടെ നേതൃത്വത്തിൽ ഇതിനായുള്ള തയ്യാറെടുപ്പുകളും കൂടിയാലോചനകളും പ്രതിപക്ഷം ആരംഭിച്ചു. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി സിപിഐ നേതാവ് ഡി രാജ എന്നിവർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.

പാർലമെന്റ് സമ്മേളനത്തിനു മുമ്പ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേരും. കർഷക സമരത്തിലെ സുപ്രീംകോടതി ഉത്തരവ്, കർഷക സംഘടനകളുടെ നിലപാട് എന്നിവ കൂടി പരിഗണിച്ചാകും പാർലമെൻറിലെ പ്രതിഷേധം.

ഇതിനിടെ കാർഷിക നിയമത്തിൽ രാജി ഭീഷണിയുമായി ഹരിയാനയിലെ ഐഎൻഎൽഡി നേതാവ് അഭയ് സിങ് ചൗട്ടാല രംഗത്തെത്തി. കാർഷിക ഭേദഗതി നിയമത്തിൽ സ്പീക്കർക്ക് അഭയ് സിങ് ചൗട്ടാല രാജിക്കത്ത് എഴുതി നൽകി. എംഎൽഎ സ്ഥാനം രാജിവെക്കാനാണിത്.

ഈ മാസം 26 ന് ഉള്ളിൽ കേന്ദ്രസർക്കാർ കാർഷിക ഭേദഗതി നിയമം പിൻവലിച്ചില്ലെങ്കിൽ ഇത് രാജിക്കത്ത് ആയി പരിഗണിക്കണമെന്നാണ് ആവശ്യം. ഹരിയാനയിൽ ഐഎൻഎൽഡിയുടെ ഏക എംഎൽഎയാണ് അഭയ് സിങ് ചൗട്ടാല.