ജലസേചന കനാൽ തകരാറിലായി നാളുകളായിട്ടും നടപടിയില്ലതെ അധികൃതർ; കനാൽ സ്വയം നന്നാക്കി ആദിവാസികളുടെ മാതൃക

ഹൈദരാബാദ്: ജലസേചന കനാൽ തകരാറിലായി ഏറെ നാളായിട്ടും പുനർനിർമ്മിച്ച് നൽകണമെന്ന ആദിവാസി കളായ ഗ്രാമീണരുടെ അഭ്യർഥന അധികൃതർ ചെവിക്കൊണ്ടില്ല. ഒടുവിൽ കർഷകർ സ്വയം ആരുടെയും സഹായമില്ലാതെ അത് നന്നാക്കി മാതൃക കാട്ടി. ആന്ധ്രയിലുള്ള മൂന്ന് ഗ്രാമങ്ങൾ കൃഷിക്കായി ആശ്രയിക്കുന്ന സ്വർണമുഖി നദിയുമായി ബന്ധപ്പെട്ടാണ് സംഭവം.

സ്വർണമുഖി നദിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെറിയ ജലസേചന കനാൽ വഴിയാണ് കർഷകർ കൃഷിയ്ക്ക് ആവശ്യമുള്ള വെള്ളം എടുക്കുന്നത്. എന്നാൽ ജലസേചന കനാൽ ഇടയ്ക്ക് തകരാറിലായി. കനാൽ പുനർനിർമ്മിച്ച് തരണമെന്ന ഗ്രാമീണർ അധികാരികളോട് പലവട്ടം അഭ്യർത്ഥിച്ചു. അതാരും ഗൗനിച്ചില്ല. സരിക, വരക, ചിന്താവലസ ഗ്രാമങ്ങളിലെ ആദിവാസി കർഷകരാണ് വെള്ളം കിട്ടാതായതിനെ തുടർന്ന് കഷ്ടത അനുഭവിച്ചത്.

സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ കനാലിൽ മുഴുവൻ മണ്ണ് അടിഞ്ഞുകൂടുകയുണ്ടായി. ഇത് ജലപ്രവാഹത്തെ ബാധിച്ചു. തൽഫലമായി, മൂന്ന് ഗ്രാമങ്ങളിലായി 100 ഏക്കറോളം വരുന്ന കൃഷിഭൂമി നശിക്കുമെന്ന അവസ്ഥയായി. ഒടുവിൽ ക്ഷമ നശിച്ച നാട്ടുകാർ ആർക്കും കാത്ത് നിൽക്കാതെ കനാൽ വൃത്തിയാക്കാൻ സ്വയം മുന്നോട്ട് വരികയായിരുന്നു.

’ഞങ്ങൾ ഈ വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി, പക്ഷേ, അവർ ഞങ്ങളുടെ ദുരിതങ്ങൾക്ക് ചെവിതന്നില്ല’ -വരക ഗ്രാമത്തിലെ ഒരു കർഷകൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിസ്സംഗത കനാൽ സ്വന്തമായി പുനഃനിർമ്മിക്കാൻ കർഷകരെ പ്രേരിപ്പിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അറ്റകുറ്റ പണികൾക്കും നാട്ടുകാർ എല്ലാവരും ചേർന്ന് 50,000 രൂപ സമാഹരിച്ചു.

എന്നാൽ, ഇതേപ്പറ്റി ചോദിച്ചപ്പോൾ ഇക്കാര്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നാണ് സലൂരു എംപിഡിഒ പാർവതി പറഞ്ഞത്. “ഞാൻ ഇക്കാര്യത്തിൽ വേണ്ടത് ചെയ്യും. പരാതിയെ കുറിച്ച് കർഷകരോട് സംസാരിക്കാൻ ഞാൻ ഗ്രാമത്തിലെ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്’’ അവർ പറഞ്ഞു.