സിദ്ദിഖ് കാപ്പന്‍ ഉൾപ്പെട്ട കേസിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ യുപി പൊലീസ്

ന്യൂഡെൽഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉൾപ്പെട്ട കേസിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി യുപി പൊലീസ്. യുപിയിലെ മഥുര കോടതി റൗഫിനെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾക്കെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകളാണ് യുപി പൊലീസ് ചുമത്തിയിരിക്കുന്നത്.

അക്കൗണ്ടിൽ എത്തിയ വൻതുകയേ കുറിച്ച് വ്യക്തമായ മറുപടി റൗഫിൽ നിന്ന് ലഭിച്ചിട്ടില്ല. അതെസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വച്ച്‌ സമ്മര്‍ദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

തന്റെ സഹോദരനെയടക്കം യുഎപിഎ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇയാൾക്ക് കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഡെല്‍ഹി കലാപത്തില്‍ റൗഫിന്റെ പങ്ക് അന്വേഷിക്കുമെന്ന് ഇ ഡി അധികൃതര്‍ വ്യക്തമാക്കി.