ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് 2.5 ലക്ഷം രൂപ പാരിതോഷികമായി നൽകാൻ ഒഡിഷ സർക്കാർ

ഭുവനേശ്വർ: ഭിന്നശേഷിക്കാരെ ജീവിതപങ്കാളികളായി സ്വീകരിക്കുന്ന സാധാരണ വ്യക്തികൾക്ക് രണ്ടരലക്ഷം രൂപ ഒഡിഷ സർക്കാർ പാരിതോഷികമായി നൽകും. വൈകല്യമുള്ള വ്യക്തികളും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹികമായ ഐക്യം വർധിപ്പിക്കുന്നതിനും വൈകല്യമുള്ള വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പു വരുന്നതിനുള്ള വകുപ്പാണ്(എസ്എസ്ഇപിഡി) ഇത്തരമൊരാശയം അവതരിപ്പിച്ചത്. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തിൽ 50,000 രൂപ നേരത്തെ തന്നെ സർക്കാർ നൽകി വരുന്നുണ്ട്.

ഭിന്നശേഷിക്കാരുമായുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ഭിന്നശേഷിക്കാർക്കും സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതിയെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

പട്ടികജാതി/പട്ടികവർഗ വിഭാഗക്കാരും സമൂഹത്തിലെ മറ്റു വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തിന് രണ്ടര ലക്ഷം പാരിതോഷികം നൽകുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നവദമ്പതിമാരുടെ വിവരങ്ങൾ കത്യമായി പരിശോധിച്ച ശേഷം ധനസഹായം അനുവദിക്കും.

ആനുകൂല്യം ലഭിക്കുന്നതിന് വരനും വധുവിനും യഥാക്രമം 21 ഉം 18 ഉം വയസ് പൂർത്തിയായവരും നേരത്തെ ഈ ധനസഹായം കൈപ്പറ്റാത്തവരും ആയിരിക്കേണ്ടതുണ്ട്. വിവാഹം സ്ത്രീധനമുക്തമായിരിക്കേണ്ടതും ആവശ്യമാണ്.

വിവാഹസർട്ടിഫിക്കറ്റോടു കൂടിയാണ് അപേക്ഷ നൽകേണ്ടത്. സംയുക്ത അക്കൗണ്ടായി മുന്ന് വർഷത്തേക്കുള്ള സ്ഥിരനിക്ഷേപമായാണ് ധനസഹായം നൽകുന്നത്. അതിന് ശേഷം ഇരുവരുടേയും ഒപ്പ് രേഖപ്പെടുത്തി നിക്ഷേപം പിൻവലിക്കാം.