പഞ്ചാബിൽ കർഷകർ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടഞ്ഞു

ചണ്ഡിഗഢ്: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന പഞ്ചാബിലെ കർഷകർ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്കെതിരെ വ്യാപകമായി ആക്രണം നടത്തുന്നതായി റിപ്പോർട്ട് . നിരവധി സ്ഥലങ്ങളിൽ കർഷകർ ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം തടഞ്ഞു. മൻസയിലെ നിരവധി റിലയൻസ് ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു.

ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടെലികോം കമ്പനിയുടെ സേവനങ്ങളെ ബാധിച്ചതായി കമ്പനി പറയുന്നു. ‘കരി’ നിയമങ്ങൾ റദ്ദാക്കുന്നതുവരെ ടവറുകളിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിക്കില്ലെന്ന് പ്രതിഷേധക്കാരിലൊരാളായ അവതാർ സിങ് പറഞ്ഞു.

‘ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ഞങ്ങൾ വിച്ഛേദിച്ചു. കർഷകർക്കെതിരായ കരി നിയമങ്ങൾ റദ്ദാക്കുന്നതുവരെ ജിയോയും റിലയൻസും ബഹിഷ്‌കരിക്കുന്നത് തുടരും. ഇത് പ്രവർത്തിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എല്ലാവരും ഇതിനെ പിന്തുണയ്ക്കുന്നു. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും സിങ് എഎൻഐയോട് പറഞ്ഞു.

‘ഞങ്ങൾ റിലയൻസിനെയും ജിയോയെയും എതിർക്കുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഈ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം പുനഃസ്ഥാപിക്കില്ലെന്ന് മറ്റൊരു പ്രതിഷേധക്കാരനായ മൻ‌പ്രീത് സിങും പറഞ്ഞു. കമ്പനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്ന ഭാരതി എയർടെലിനും വോഡഫോൺ ഐഡിയയ്ക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയൻസ് ജിയോ ടെലികോം റെഗുലേറ്റർ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) കത്തെഴുതുകയും ചെയ്തിട്ടുണ്ട്.