സഭാതർക്ക പരിഹാരത്തിന് പ്രധാനമന്ത്രിയുടെ ചർച്ച; യാക്കോബായ, ഓർത്തോഡോക്സ് സഭകളിലെ മൂന്ന് മെത്രാപ്പൊലീത്തമാർ പങ്കെടുക്കും

ന്യൂഡെൽഹി: സഭാ തർക്കം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിൽ യാക്കോബായ, ഓർത്തോഡോക്സ് സഭകളിൽ നിന്ന് മൂന്ന് മെത്രാപ്പൊലീത്തമാർ വീതം പങ്കെടുക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സഭകളുമായി വെവ്വേറെയായിരിക്കും ചർച്ച നടത്തുക. ഈമാസം 28, 29 ദിവസങ്ങളിലാകും ചർച്ച എന്നാണ് റിപ്പോർട്ടുകൾ.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ഈ മാസം 28 നാണ് പ്രധാനമന്ത്രി ഓർത്തോഡോക്സ് സഭയുടെ വൈദികരുമായി ചർച്ച നടത്തുന്നത്. ഓർത്തോഡോക്സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്തനാസിയോസ്, ഡെൽഹി ഭദ്രാസന മെത്രോപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക.

വെവ്വേറെ നടക്കുന്ന ചർച്ചകളിൽ ഇരു സഭകൾക്കും ഒരു മണിക്കൂറിൽ അധികം സമയം പ്രധാനമന്ത്രിയുടെ ഓഫീസ് അനുവദിച്ചിട്ടുണ്ട്. ചർച്ചകളിൽ മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയും പങ്കെടുത്തേക്കും.

ആദ്യഘട്ട ചർച്ചയിൽ പ്രധാനമന്ത്രി സഭകളുടെ ആശങ്കകൾ കേൾക്കും. പ്രശ്ന പരിഹാരത്തിന് ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ കൂടി കണക്കിലെടുത്താകും തുടർ നടപടികൾ. സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനാൽ അത് കൂടി കണക്കിലെടുത്താകും പ്രശ്ന പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.