നിരോധിത ഭീകര സംഘടന ജെയ്ഷെ മുഹമ്മദിലെ ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട ശൃംഖലയിലെ ആറ് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. അവന്തിപുരയിലാണ് സൈന്യവും സിആർപിഎഫും ചേർന്ന് ആറ് പേരെ അറസ്റ്റ് ചെയ്തത്. ത്രാൽ, സംഗം മേഖലകളിൽ ഗ്രനേഡ് ആക്രമണങ്ങൾ നടത്താൻ ഭീകരരെ സഹായിച്ചവരാണ് ഇവരെന്ന് പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സ്ഫോടകവസ്തുക്കൾ അടക്കമുള്ളവ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരർക്ക് സഹായങ്ങൾ നൽകുന്ന ഇവർ പാകിസ്താനിൽനിന്നുള്ളവരുമായി ബന്ധം പുലർത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ടുപേരെ കഴിഞ്ഞ മാസവും അവന്തിപുരയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബിലാൽ അഹമ്മദ് ചോപൻ, മുർസലീൻ ബഷീർ ഷെയ്ഖ് എന്നിവരാണ് അന്ന് അറസ്റ്റിലായത്. ഇവർ ഭീകരരെ വിവിധ ഇടങ്ങളിൽ എത്തിക്കുകയും അവർക്ക് ആയുധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.