ഹാഥ്റസ്റ്റിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി; സിബിഐ കുറ്റപത്രം

ഹാഥ്റസ്: ഹാഥ്റസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സിബിഐ കുറ്റപത്രം. കുറ്റപത്രം സിബിഐ ഹാഥ്റസിലെ കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്കെതിരേ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം സിബിഐ കുറ്റം ചുമത്തിയിട്ടുമുണ്ട്.

അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെത്തുടർന്ന് ഹാഥ്റസ് ബലാത്സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജനുവരി 27-ലേക്ക് മാറ്റിവെച്ചിരുന്നു.

ഡിസംബർ പത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്നാണ് നവംബർ 25-ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 14-നാണ് ഉത്തർപ്രദേശ് ഹാഥ്റസിലെ ഇരുപതുകാരിയായ ദളിത് പെൺകുട്ടിയെ നാലുപേര് ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. സെപ്റ്റംബർ 30-ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം അർദ്ധരാത്രി സംസ്കരിച്ചത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.