കാരാദ് ജനത സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മുംബൈ: മഹാരാഷ്ട്രയിലെ കാരാദ് ജനത സഹകാരി ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. നിര്‍ദിഷ്ട മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതാണ് റിസര്‍വ് ബാങ്കിന്റെ നടപടിക്ക് കാരണം.

ബാങ്കിലെ 99 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍ തുകയും തിരികെ ലഭിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ വഴി 99 ശതമാനം നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നാണ് ആര്‍ബിഐ പറയുന്നത്.

ബാങ്കിന്റെ ലിക്വഡേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ വരെയുള്ള നിക്ഷേപകര്‍ക്ക് ഡിഐസിജിസി പണം തിരികെ നല്‍കും. ഡിസംബര്‍ ഏഴിനാണ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിച്ചത്.