ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കി

ന്യൂഡെൽഹി: കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ട്വിറ്ററിലൂടെയാണ് ആം ആദ്മി ഇക്കാര്യം അറിയിച്ചത്. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് ഡെൽഹി പോലീസ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം.

കെജ്‌രിവാളിൻ്റെ വസതിയിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ആരെയും അനുവദിക്കുന്നില്ലെന്നാണ് ആം ആദ്മി പറയുന്നത്. എന്നാൽ വീട്ടുതടങ്കലിലാക്കിയെന്ന വാർത്ത നിഷേധിച്ച് ഡെൽഹി പോലീസ് രംഗത്തെത്തി.
നേരത്തെ, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഡൽഹിയിലെ സ്റ്റേഡിയങ്ങള്‍ കര്‍ഷകര്‍ക്കുള്ള തുറന്ന ജയിലുകളാക്കാനുള്ള പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു.

അതേ സമയം കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.