നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ; തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡെൽഹി: കേരളം ഉൾപ്പടെ അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ നടക്കുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് സാങ്കേതികവും ഭരണപരമായും തയാറായതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമമന്ത്രാലയത്തെ അറിയിച്ചു.

വിജ്ഞാപനം പുറത്ത് വന്ന് അഞ്ച് ദിവസത്തിനകം അപേക്ഷിക്കുന്ന പ്രവാസിക്ക് വോട്ട് ചെയ്യാം. ബാലറ്റ് പേപ്പർ ഇ- മെയിലായി റിട്ടേണിംഗ് ഓഫീസർ വോട്ടർക്ക് നൽകണം. തുടർന്ന് ബാലറ്റ് പേപ്പറിന്റെ പ്രിന്റ് വോട്ട് രേഖപ്പെടുത്തിയ ശേഷം ഏത് രാജ്യത്താണോ താമസിക്കുന്നത് അവിടുത്തെ ഇന്ത്യൻ എംബസി ജീവനക്കാരുടെ സാക്ഷ്യ പത്രത്തോടെ മടക്കി അയക്കണം.

വോട്ട് തിരികെ അയക്കുന്നത് മടക്ക തപാലിൽ ആണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന കാര്യം വ്യക്തമല്ല. പോസ്റ്റൽ വോട്ടുകൾ അതത് മണ്ഡലങ്ങളിൽ എത്തിക്കുക എന്നത് ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ ഉത്തരവാദിത്വം ആയിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ പോസ്റ്റൽ വോട്ട് സംവിധാനം മാത്രമേ വിദൂര വോട്ടിംഗ് സംവിധാനം എന്ന നിലയിയുള്ളു. ഇതിന് മാറ്റം വരുത്താൻ 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്താനും ആലോചനയുണ്ട്.