ലവ് ജിഹാദിന് 10 വര്‍ഷം വരെ തടവ് നൽകുന്ന ബില്ലുമായി മധ്യപ്രദേശ് ; വിവാഹം നടത്തുന്ന പുരോഹിതന് അഞ്ച് വര്‍ഷം തടവ് ശിക്ഷ

ഭോപ്പാൽ: ലവ് ജിഹാദ് തടയാൻ കർശന ബില്ലുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ ശിക്ഷിക്കപ്പെടും. 10 വര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവുമാണ് ലഭിക്കുക. ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

‘ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍’ എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം ചെയ്യുന്നതിന് ഒരു മാസം മുന്‍പ് തന്നെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ അനുമതി ലഭിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരെയും പ്രതിയായി കണക്കാക്കും. ജാമ്യമില്ലാ കുറ്റമാണ് ചുമത്തുക. അങ്ങനെ സൌകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ബിൽ. ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് രണ്ടു മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണം. നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

കര്‍ണാടകയും ഹരിയാനയും സമാന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.