കിലോമീറ്റര്‍ കൂട്ടി യാത്രക്കാരെ പറ്റിച്ച് ഓല ഡ്രൈവര്‍മാര്‍ ; മുംബൈയിൽ പിടിവീണു

മുംബൈ: ഓല ആപ്പിന്റെ മറവില്‍ അന്യായ ചാർജ് ഈടാക്കി നഗരങ്ങളില്‍ വന്‍ തട്ടിപ്പ് . ഓല ടാക്‌സിയിലെ യാത്രക്കാർക്കാണ് ഇങ്ങനെ അധിക കിലോമീറ്റർ ചാർജ് നൽകേണ്ടി വരുന്നത്. ഇങ്ങനെ തട്ടിപ്പ് നടത്തിയ മൂന്ന് ഓല ഡ്രൈവര്‍മാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

ലക്ഷ്യസ്ഥാനത്ത് എത്തേണ്ട ദൂരം കുറവാണെങ്കിലും ഇവര്‍ കിലോമീറ്ററുകള്‍ കൂട്ടിയാണ് പറ്റിക്കുന്നത്. പലരും ഇത് ശ്രദ്ധിക്കാറില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. യാത്രാക്കൂലി കൂട്ടി വാങ്ങിക്കുന്ന പതിവാണ് സംഭവത്തിനാണ് പോലീസ് ലോക്കിട്ടത്. മുംബൈയിൽ മാത്രം 40 ഓളം ഓല ടാക്‌സി ഡ്രൈവര്‍മാര്‍ ഇതുപോലെ യാത്രക്കാരെ പറ്റിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

ആപ്പിലുണ്ടായ ഒരു തകരാറാണ് ഡ്രൈവര്‍മാര്‍ മുതലാക്കിയത്. അറസ്റ്റിലായ രാജേഷ് ആചാര്യ ചെയ്തതിങ്ങനെ.. ലക്ഷ്യസ്ഥാനത്തിന്റെ ദൂരത്തിന് അധിക കിലോമീറ്റര്‍ ചേര്‍ക്കുകയാണ് ഇയാള്‍ ചെയ്തത്. ഇങ്ങനെ ചെയ്യുമ്പോള്‍ യാത്രാ കൂലി കൂടുന്നു. ഓലയുടെ ആദ്യ ആപ്പിലാണ് തകരാര്‍ കണ്ടെത്തിയത്.

ക്യാബ് യഥാര്‍ത്ഥത്തില്‍ ഒരു പാലത്തിന് താഴെയാണെങ്കില്‍ ജിപിഎസ് മാപ്പില്‍ ഒരു പാലത്തില്‍ ക്യാബ് ദൃശ്യമാകും. ക്യാബ് ഒരു നീണ്ട പാലം അല്ലെങ്കില്‍ ഫ്‌ളൈഓവറിന് കീഴിലൂടെ പോകുമ്പോഴെല്ലാം ഡ്രൈവര്‍മാര്‍ ആപ്ലിക്കേഷന്‍ ഓഫ് ചെയ്യും. പാലം കടന്ന് റോഡില്‍ എത്തി ഇടത്തോട്ടോ വലത്തോട്ടോ എടുത്താല്‍ മാപ്പ് ഓണ്‍ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ കിലോമീറ്റര്‍ കൂട്ടി കാണിക്കും. ഇതുവഴി യാത്രക്കാരെ എളുപ്പം പറ്റിക്കാം.

വെറും രണ്ട് കിലോമീറ്റര്‍ ആണെങ്കില്‍ പത്ത് കിലോമീറ്റര്‍ വരെ ചേര്‍ക്കാമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ നിരവധി പേരാണ് ദിവസേന തട്ടിപ്പിന് ഇരയാകുന്നത്.