Home National കിഫ്ബി വിവാദത്തിൽ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

കിഫ്ബി വിവാദത്തിൽ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

0

ന്യൂഡെൽഹി: കിഫ്ബി വിവാദത്തിൽ സീനിയർ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.

സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമിച്ച് വിദേശ രാജ്യങ്ങളിൽനിന്ന് ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ് സൂചന.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞത്. ഇതിന്റെ ഭാഗമായി കേസുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു.

ഭരണഘടനയുടെ 293 (1) അനുച്ഛേദവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിലാണ് നിയമോപദേശം തേടിയതെന്നാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന സൂചന. വിദേശ വായ്പകൾ എടുക്കാൻ സംസ്ഥാനങ്ങളുടെ അധികാരം നിയന്ത്രിക്കുന്നതാണ് ഭരണഘടനയുടെ അനുച്ഛേദം 293 (1) വകുപ്പ്.

സാധാരണഗതിയിൽ ഫാലി എസ് നരിമാൻ ഡെൽഹിക്ക് പുറത്ത് ഹൈക്കോടതികളിൽ ഹാജരാകാറില്ല. എന്നാൽ, കിഫ്ബിക്ക് എതിരായ കേസിൽ വീഡിയോ കോൺഫറൻസിലൂടെ ഫാലി എസ് നരിമാനെ സർക്കാരിന് വേണ്ടി കേരള ഹൈക്കോടതിയിൽ ഹാജരാക്കാൻ കഴിയുന്നതിന്റെ സാധ്യതയും ആരായുന്നുണ്ടെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here