രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ : ഡിസംബറോടെ തിരിച്ചുവരുമെന്ന് ആര്‍ബിഐ

ന്യൂഡെൽഹി: ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസർവ് ബാങ്കിന്റെ വിലയിരുത്തൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപി 8.6ശതമാനം ഇടിഞ്ഞു.

തുടർച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതിൽ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.

ഏപ്രിൽ-ജൂൺ പാദത്തിൽ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിൽ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തൽ. നവംബർ 27ന് സർക്കാർ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രസിദ്ധീകരിക്കും.

വില്പനയിൽ ഇടിവുണ്ടായപ്പോഴും കമ്പനികൾ ലാഭം ഉയർത്തിയത് പ്രവർത്തന ചെലവ് വൻതോതിൽ കുറച്ചതുകൊണ്ടാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. വാഹന വില്പന മുതൽ ബാങ്കിങ് മേഖലയിലെ ചലനങ്ങൾവരെ നിരീക്ഷിച്ചശേഷമാണ് രാജ്യം മാന്ദ്യത്തിലായതായി സമിതി പ്രഖ്യാപിച്ചത്.

കമ്പനികൾക്ക് മുന്നേറ്റം നിലനിർത്താനായാൽ ഒക്ടോബർ-ഡിസംബർ പാദത്തിൽ സമ്പദ്ഘടനയ്ക്ക് തിരിച്ചു വരവ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.