കശ്മീർ വിഷയം; ഷാൻങായ് ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഷാൻങായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വെർച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ വിഷയം വീണ്ടും ഉച്ചകോടിയിൽ ഉന്നയിക്കാൻ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമം നടന്നതിന് പിന്നാലെയാണിത്.

ഉഭയകക്ഷി പ്രശ്‌നങ്ങൾ എസ്‌സിഒയിൽ ഉന്നയിക്കാൻ ചില കോണുകളിൽനിന്ന് ഉണ്ടാകുന്ന ശ്രമങ്ങൾ പൊതുധാരണകൾക്കും സംഘടനയുടെ ആദർശത്തിനും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം വിമർശമുന്നയിച്ചത്.

ഉഭയകക്ഷി പ്രശ്‌നങ്ങൾ അനാവശ്യമായി എസ്‌സിഒ അജണ്ടയിൽ ഉൾപ്പെടുത്താൻ ചിലർ നടത്തുന്ന അനാവശ്യ ശ്രമങ്ങൾ ദൗർഭാഗ്യകരവും എസ്‌സിഒ ചാർട്ടറിന് വിരുദ്ധവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സമാധാനത്തിലും സുരക്ഷയിലും വികസനത്തിലുമാണ് ഇന്ത്യ അടിയുറച്ച് വിശ്വസിക്കുന്നത്. ഭീകരവാദം, ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ ഇന്ത്യ എക്കാലത്തും ശബ്ദമുയർത്തിയിട്ടുണ്ട്. എസ്‌സിഒ ചാർട്ടർ അനുസരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ എക്കാലത്തും പ്രതിജ്ഞാബദ്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ വാക്‌സിൻ നിർമ്മിക്കുന്ന രാജ്യമായ ഇന്ത്യ കൊറോണ വാക്‌സിൻ നിർമാണത്തിലും വിതരണത്തിലും മാനവരാശിയെ സഹായിക്കാൻ മുന്നിലുണ്ടാവും. കൊറോണ മഹാമാരിക്കിടെ 150 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ അവശ്യ മരുന്നുകൾ എത്തിച്ചുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

യുഎൻ പുനഃക്രമീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പ്രധാനമന്ത്രി ആവർത്തിച്ചു. യുഎൻ 75 വർഷം പൂർത്തിയാക്കിയിരിക്കുന്നു. നിരവധി വിജയങ്ങൾ കൊയ്തുവെങ്കിലും അടിസ്ഥാന ലക്ഷ്യം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്തെ സാമ്പത്തികമായും സാമൂഹ്യമായും ദുരിതത്തിലാക്കിയ മഹാമാരി യുഎൻ സംവിധാനത്തിലും സമൂല മാറ്റംവരുത്തുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.