ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍

ന്യൂഡെല്‍ഹി: ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ്. രാജ്യത്തെ വായു മലിനീകരണത്തോത് കൂടുതലുള്ള എല്ലാ പട്ടണങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ട്രൈബ്യൂണല്‍ ബെഞ്ച് വിധിച്ചു. ഇതോടെ ദീപാവലിയോട് അനുബന്ധിച്ച് ഇത്തവണ പടക്കങ്ങള്‍ പൊട്ടിക്കാനാവില്ല. കൊറോണയുടെ പശ്ചാതലത്തിലാണ് നടപടി.

ഡല്‍ഹിയിലും ദേശീയ തലസ്ഥാന പ്രദേശത്തും പടക്കത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്. സമാനമായ വായുമലിനീകരണ തോത് ഉള്ള മറ്റു നഗരങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. ഇന്ന് അര്‍ധരാത്രി മുതല്‍ ഈ മാസം 30 വരെയാണ് പടക്ക നിരോധനം.

ഇന്ന് അര്‍ധ രാത്രി മുതല്‍ 30 വരെ പടക്കങ്ങള്‍ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. മലിനീകരണ തോത് കൂടുതലുള്ള മറ്റു നഗരങ്ങളില്‍ രണ്ടു മണിക്കൂര്‍ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളൂ.

ദീപാവലി, ചാത്ത്, പുതുവര്‍ഷം, ക്രിസ്മസ് എന്നീ ആഘോഷങ്ങളിലെല്ലാം ഇതു ബാധകമാണ്. ഈ നഗരങ്ങളില്‍ മാലിന്യം കുറവുള്ള പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

കൊറോണ വ്യാപനം കണക്കിലെടുത്ത് ഡെല്‍ഹി ഉള്‍പ്പെടെ ഒട്ടേറെ സംസ്ഥാനങ്ങള്‍ ദീപാവലിക്കാലത്ത് പടക്കങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഉത്തരവ്.