ഇന്ത്യന്‍ ഓയില്‍ കോർപറേഷന് ആറു മാസത്തിനിടെ 8138 കോടിയുടെ ലാഭം

കൊച്ചി: കൊറോണ പ്രതിസന്ധി ഇന്ത്യന്‍ ഓയില്‍ കോർപറേഷന് സമ്മാനിച്ചത് കോടികളുടെ ലാഭം. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയിൽ ഐഒസി 8138 കോടി രൂപ ലാഭം നേടി. ​​മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4160 കോടി മാത്രമായിരുന്നു.

സെപ്റ്റംബര്‍ 30ന് അവസാനിച്ച 2020-21 അര്‍ധ വാര്‍ഷികത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 2,04,686 കോടിയാണ്. 2019-20ലെ അർധവാർഷികത്തിൽ ഇത് 2,82,514 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന കുറഞ്ഞെങ്കിലും വിനിമയനേട്ടവും മറ്റും ലാഭം വർധിപ്പിക്കുകയായിരുന്നു.

പ്രവര്‍ത്തന വരുമാനം 2020 -21 രണ്ടാം പാദത്തില്‍ 1,15,749 കോടിയാണ്. മുന്‍വര്‍ഷം ഇത് 1,32,377 കോടിയായിരുന്നു. ഇക്കാലയളവിൽ ലാഭം 6227 കോടിയായിരുന്നെങ്കില്‍ മുന്‍വര്‍ഷം ഇത് കേവലം 563 കോടിയായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യ ആറുമാസം 35.403 ദശലക്ഷം മെട്രിക് ടണ്‍ ഉൽപന്നങ്ങള്‍ വിറ്റഴിച്ചതായി കമ്പനി ചെയര്‍മാന്‍ എസ്.എം. വൈദ്യ അറിയിച്ചു. കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടും