വര്‍ഷങ്ങളായി തുടരുന്ന പീഡനവും ലൈംഗികാതിക്രമവും; 50കാരനെ ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് കൊന്നു

നോയിഡ: വര്‍ഷങ്ങളായി തുടരുന്ന പീഡനവും ലൈംഗികാതിക്രമവും സഹിക്കാനാകാതെ 50കാരനെ ഭാര്യയും രണ്ട് പെണ്‍മക്കളും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം.

കഴിഞ്ഞദിവസം രാവിലെ മോര്‍ണ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാര്‍ക്കില്‍ നിന്നാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അന്വേഷണത്തില്‍ ഭാര്യയും കൗമാരക്കാരായ മക്കളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു.‍ തുടർന്നാണ് മധ്യവയസ്‌കന്റെ ക്രൂര ചെയ്തികളെക്കുറിച്ച് പുറംലോകമറിഞ്ഞത്.

42കാരിയായ ഭാര്യ പറയുന്നതിങ്ങനെ: വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷമായി. മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്ന ഭര്‍ത്താവില്‍നിന്ന് ക്രൂര പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടേണ്ടി വന്നിരുന്നു. കത്തി കൊണ്ട് ആക്രമിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തിരുന്നു. പെണ്‍മക്കള്‍ വലുതായതോടെ അവരെയും ഉപദ്രവിക്കാന്‍ ആരംഭിച്ചു.

മറ്റൊരു മകള്‍ കൂടി ഉണ്ടായിരുന്നെന്നും 11-ാം വയസില്‍ പിതാവ് തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി. പീഡനങ്ങള്‍ സംബന്ധിച്ച് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അറസ്റ്റിലായ സ്ത്രീ പറഞ്ഞതായി പ്രമുഖ ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.