സാനിയ മിർസയുടെ ഫാം ഹൗസ് നടത്തിപ്പുകാരൻ അറസ്റ്റിൽ

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിർസയുടെ ഫാം ഹൌസ് നടത്തിപ്പുകാരൻ അറസ്റ്റിലായി. തെലങ്കാനയിലെ വിക്രാബാദിൽ സംഭവിച്ച വെടിവയ്പ്പ് കേസിലാണ് ഉമർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുൻപാണ് വിക്രാബാദിലെ കാടിന് സമീപമുള്ള ദം ഗുണ്ട് ഡാമിന് അടുത്തുള്ള ഫാം ഹൌസിന് അടുത്ത് വച്ച് ഗ്രാമീണരുടെ പശു വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ ബാലസ്റ്റിക്ക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നാണ് കേസ് അന്വേഷിക്കുന്ന ലോക്കൽ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫാം ഹൌസിൽ നിന്നാണ് വെടിവച്ചതെന്ന് വ്യക്തമായിരുന്നു. നേരത്തെ തന്നെ സമീപ ഗ്രാമീണർ ഫാം ഹൌസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു.

ഗ്രാമത്തിൽ നിന്നും കന്നുകാലികളെ മേയ്ക്കാൻ പോകുന്നവരെ ഫാം ഹൌസ് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.ഇതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഫാം ഹൌസ് നടത്തിപ്പുകാരൻ ഉമർ അറസ്റ്റിലായത്. ഇയാൾക്ക് എവിടുന്ന് തോക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണ്.