സ്വാതന്ത്രത്തെക്കുറിച്ച് വസ്തുതകൾ മറച്ചുവച്ച് സംസാരിക്കുകയാണ് സോണിയ; വിമർശനവുമായി ജെപി നഡ്ഡ

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ഓഫീസിനോട് അനാദരവ് കാണിക്കുകയും അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ച് വസ്തുതകൾ മറച്ചുവച്ച് സംസാരിക്കുകയുമാണ് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി ചെയ്യുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉന്നയിച്ച വിമർശങ്ങൾക്കെതിരേ ട്വീടിലുടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് കോൺഗ്രസിന് ഒരിക്കലും ആധികാരികമായി സംസാരിക്കാനാവില്ല. ദശാബ്ദങ്ങളായി ഭിന്നാഭിപ്രായങ്ങളെ കോൺഗ്രസ് അവജ്ഞയോടെയാണ് കണ്ടിട്ടുള്ളത്. അതിന്റെ ഉദാഹരണങ്ങൾ അടിയന്തരാവസ്ഥ കാലത്ത് കണ്ടതാണ്. പിന്നീട് രാജീവ് ഗാന്ധി സർക്കാരും മാധ്യമ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചു. മാധ്യമ സ്വാതന്ത്ര്യം കോൺഗ്രസിനെ അസ്വസ്ഥമാക്കുകയാണ് ചെയ്തിട്ടുള്ളത്.

കോൺഗ്രസിന്റെ തനത് ശൈലിയിൽ ഒരു സംസ്ഥാനത്തിന്റെ അധികാരം ക്രൂരമായി ഉപയോഗിക്കുന്നതിന്റെയും എതിരാളികളെ ദ്രോഹിക്കുന്നതിന്റെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതിന്റെയും ഒരു പരീക്ഷണശാല കാണണമെങ്കിൽ കോൺഗ്രസിന്റെ അനുഗ്രഹത്തോടെ ഭരണം നടത്തുന്ന മഹാരാഷ്ട്രാ സർക്കാരിനെ ശ്രദ്ധിച്ചാൽ മാത്രംമതി. ഭരണം ഒഴികെയുള്ളതെല്ലാം അവർ നടത്തുന്നുണ്ടെന്നും നഡ്ഡ ആരോപിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രമുഖ ദേശീയപത്രത്തിലെ ലേഖനത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് നഡ്ഡ രംഗത്തെത്തിയത്. മൗലിക അവകാശങ്ങളിൽ ഒന്നായ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തലിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയും രാജ്യത്ത് ഇല്ലാതാക്കിയിരിക്കുകയാണെന്ന് സോണിയ ലേഖനത്തിൽ ആരോപിച്ചിരുന്നു.

പൗരന്മാരുടെയും സമൂഹത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങൾ അത്തരം നീക്കങ്ങളെ പിന്തുണയ്ക്കുന്നു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ് ഇന്ത്യയിലെ ഭരണകൂടം ഇപ്പോൾ ചെയ്യുന്നത്. എല്ലായിടത്തും രാജ്യസുരക്ഷയ്ക്കുനേരെ വെല്ലുവിളി ഉയർത്തുന്നുവെന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ലേഖനത്തിൽ സോണിയ ആരോപിച്ചിരുന്നു.

എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം നടത്തുന്നതെന്ന് ജെ.പി നഡ്ഡ തിരിച്ചടിച്ചു. കോൺഗ്രസ് അസത്യ പ്രചാരണം നടത്തുമ്പോഴും ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ജനങ്ങൾ പിന്തുണയ്ക്കുന്നു. ദാരിദ്ര്യത്തിൽ ജനിക്കുകയും പിന്നീട് പ്രധാനമന്ത്രിയായി മാറുകയും ചെയ്ത ഒരാളോട് കുടുംബവാഴ്ചക്കാർക്ക് തോന്നുന്ന കടുത്ത ശത്രുത ചരിത്രപരമാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേൽ രാജ്യത്തെ ജനങ്ങൾ ചൊരിയുന്ന സ്നേഹവും ചരിത്രപരമാണ്. കോൺഗ്രസ് കൂടുതൽ അസത്യങ്ങൾ പ്രചരിപ്പിക്കുന്നതോടെ പ്രധാനമന്ത്രി മോദിക്കുള്ള ജനപിന്തുണ വർധിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.