ഹാഥ്രസ് കേസ് അന്വേഷണ സംഘത്തിലെ യുവഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ

ലക്‌നൗ: ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തി (എസ് ഐ ടി )ലെ ഉദ്യോഗസ്ഥന്റെ ഭാര്യ പുഷ്പ പ്രകാശ് (36) ആത്മഹത്യ ചെയ്ത നിലയിൽ. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പുഷ്പ ആത്മഹത്യ ചെയ്തത്.

എസ്‌ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്ര പ്രകാശിന്റെ ഭാര്യയാണ് പുഷ്പ പ്രകാശ്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്ന് കിഴക്കൻ മേഖല ഡിസിപി ചാരു നിഗം വ്യക്തമാക്കി.

ലക്‌നൗവിലെ വീട്ടിലെ മുറിയിൽ പുഷ്പയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് ഔദ്യോഗിക വൃത്തം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

ഹാഥ്രസ് കൊലപാതകത്തിൽ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നുമുളള പെൺകുട്ടിയുടെ ബന്ധുക്കളുടെ ആവശ്യത്തെത്തുടർന്നാണ് എസ്‌ഐടിയുടെ മൂന്നംഗ അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്. എന്നാൽ യുപി സർക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.