ഇന്ത്യയുടെ കൊവാക്സിൻ: മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിലേക്ക്

ന്യൂഡെൽഹി: തദ്ദേശീയമായി വികസിപ്പിക്കുന്ന കൊറോണ പ്രതിരോധ മരുന്നായ കൊവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേയ്ക്ക്. ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നൽകി. ഒക്ടോബർ രണ്ടിനാണ് നിർമാതാക്കൾ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്.

ഐസിഎംആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിൻ പരീക്ഷണം നടത്തുന്നത്. ഡൽഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരിൽ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡിസിജിഐക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിൽ ഭാരത് ബയോടെക്കിനെ കൂടാതെ, സൈഡസ് കാഡില എന്ന കമ്പനി നടത്തുന്ന കൊറോണ വാക്സിൻ പരീക്ഷണം രണ്ടാം ഘട്ടത്തിലാണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആസ്ട്രസെനേക എന്ന കമ്പനിയുമായി ചേർന്ന് നടത്തുന്ന ഓക്സ്ഫോർഡ് കോറോണ വാക്സിൻ പരീക്ഷണവും രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.