ലഡാക്കില്‍ നിരീക്ഷണവും ആക്രമണവും നടത്താൻ ഇന്ത്യയ്ക്ക് അമേരിക്കയുടെ ഡ്രോണുകൾ

ന്യൂഡെൽഹി: ലഡാക്കില്‍ നിരീക്ഷണവും ആക്രമണവും നടത്താനായി ഇന്ത്യക്ക് ഡ്രോണുകൾ നൽകാനൊരുങ്ങി അമേരിക്ക. ഇൗ മാസം ഇതിനുള്ള കരാറിൽ ഒപ്പ് വക്കുമെന്ന് സൈനിക പ്രതിരോധ വൃത്തങ്ങളറിയിച്ചു. ഹ്വാക് വിഭാഗത്തില്‍പ്പെട്ട ഡ്രോണുകളായിരിക്കും അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുക.

ഇന്ത്യയുടെ ഡിആര്‍ഡിഒ വര്‍ഷങ്ങള്‍ക്ക് മുമ്പേ വികസിപ്പിച്ച രുസ്തം ഡ്രോണുകള്‍ ആക്രമണ സംവിധാനം ഉള്‍പ്പെടുത്തി അടുത്തവര്‍ഷത്തേക്കാണ് തയ്യാറാവുക. ഇതിന് ബദലായിട്ടാണ് അമേരിക്കയുടെ ഡ്രോണുകള്‍ അത്യാവശ്യമായി വന്നിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഡ്രോണുകള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

30,000 അടി ഉയരെ പറന്ന് ശത്രുകേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്താനാകുന്നവയാണ് ഹ്വാക് ഡ്രോണുകള്‍.
സമീപകാലത്ത് അമേരിക്കയുടെ ഡ്രോണുകള്‍ യുദ്ധവിമാനങ്ങളെ പോലും അതിശയിപ്പിക്കുന്ന സാങ്കേതിക മികവോടെയാണ് പ്രവര്‍ത്തിക്കുന്നത്. റാവെന്‍സ്, വാസ്പ് ഇല്‍സ്, പൂമാസ്, ഹ്വാക്, പ്രീഡേററര്‍, ഗ്രേ ഈഗിള്‍സ്, റിപ്പേഴ്‌സ് എന്നീ പേരുകളിലാണ് അമേരിക്കയുടെ വിവിധോദ്ദേശ ഡ്രോണുകള്‍ രംഗത്തുള്ളത്.