ഹത്രസ് കൂട്ടബലാത്സംഗം; പ്രതികളെ സിബിഐ സംഘം ജയിലിൽ സന്ദർശിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസ് 22 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സിബിഐ സംഘം അലിഗഢിലെ ജയിലിലെത്തി സന്ദർശിച്ചു. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയും സംഘം സന്ദര്‍ശിച്ചു.

ഹത്രസ് പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രി അധികൃതര്‍ നേരത്തെ സിബിഐ അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഏഴ് ദിവസം മാത്രമേ ശേഖരിച്ച് വയ്ക്കാനാകൂവെന്നാണ് ഹത്രസ് ജില്ലാ ആശുപത്രിയുടെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഇവര്‍ വിശദീകരണവുമായെത്തിയത്.

അതേസമയം കാണ്‍പൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ദളിത് സ്ത്രീയെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.