ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണത്തിന് എൻഫോഴ്സ്മെൻ്റും; അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റും അന്വേഷിക്കും. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ എൻസിബിയും തീരുമാനിച്ചു. ലഹരികടത്തുസംഘത്തിലെ കണ്ണിയായ വൈഭവ് ജെയ്നിനെ ഇന്ന് സിസിബി അറസ്റ്റ് ചെയ്തു. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കിൽപെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ബെംഗളൂരു ഇഡിയുടെ തീരുമാനം.

അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തിൽ നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തിൽ വിതരണം ചെയ്തെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽ ഡ്രഗ് പാർട്ടികളും ഇവർ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എൻസിബിയുടെ തീരുമാനം.

അറസ്റ്റിലായ പ്രതികളുടെ കേരള ബന്ധങ്ങൾ എൻസിബി കൊച്ചി യൂണിറ്റ് നേരത്തെ ശേഖരിച്ചിരുന്നു. സിസിബി രജിസ്റ്റർ ചെയ്ത കേസിലെ വിവരങ്ങളും എൻസിബിക്ക് കൈമാറും. ദക്ഷിണേന്ത്യയിലെ മുൻനിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസിൽ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.

കേസിലെ പ്രതികളിൽ ചിലർ കണക്കിൽപെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയിൽ വ്യക്തമായത്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടൻ എഫ്ഐആർ രജിസ്റ്റ‍ർ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും.