ഇന്ത്യയിൽ കൊറോണ ബാധിതർ 36 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 78, 512 പേർക്ക് രോഗം

ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. നിലവിൽ 7,81,975 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. 27,74,801 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 76.63 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. 36,21,245 പേർക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 78, 512 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 971 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊറോണ മരണം 64, 469 ആയി.

മഹാരാഷ്ട്രയിലാണ് രാജ്യത്ത് എറ്റവും കൂടുതൽ കൊറോണ രോഗികളും കൊറോണ മരണവും. 24 മണിക്കൂറിനിടെ 16,408 പേ‌ർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെ 7,80,689 പേ‌‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 296 മരണം കൂടി സ്ഥിരീകരിച്ചു. 24,399 പേ‌‌ർ ഇത് വരെ മരിച്ചതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്.

ബീഡ്, സംഗ്ലി, കോലാപ്പൂ‌‌ർ, ഓസ്മാനാബാദ്, നാഗ്പൂ‌ർ ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് കൊറോണ രൂക്ഷമായ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ് രണ്ടാമതെത്തി. 4,24,767 പേർക്കാണ് ആന്ധ്രയിൽ രോഗബാധ. തുട‍ർച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിന് മുകളിലാണ് രോഗികൾ. നെല്ലൂർ, ഈസ്റ്റ് ഗോദാവരി ജില്ലകളിൽ മാത്രം ആയിരത്തിലധികം രോഗികളുണ്ട്.

10,603 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ ഒരു മാസം കൂടി നീട്ടുവാൻ തീരുമാനമായി. പൊതുഗതാഗതം വീണ്ടും തുടങ്ങാനും അന്തർ ജില്ലാ യാത്രയ്ക്കുള്ള പാസുകൾ എടുത്തുകളയാനും തീരുമാനം. അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് ഇ പാസും ക്വാറന്റീനും തുടരും. ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കും. മുഴുവൻ ജീവനക്കാരെയും വച്ച് പ്രവർത്തിക്കാൻ ഓഫീസുകൾക്കും അനുമതി. 6,495 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.