അഹമ്മദാബാദിൽ കൊറോണ ആശുപത്രിയിൽ തീപിടുത്തം; എട്ട് രോഗികൾ പൊള്ളലേറ്റ് മരിച്ചു

അഹമ്മദാബാദ്: നഗരത്തിൽ സ്വകാര്യ കൊറോണ ആശുപത്രിയുടെ ഐസിയു വാർഡിലുണ്ടായ തീപിടുത്തത്തിൽ എട്ട് രോഗികൾ പൊള്ളലേറ്റ് മരിച്ചു. നവരംഗ്പുരയിലെ ശ്രേ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

40 ൽ ഏറെ കൊറോണ രോഗികളെ രക്ഷപ്പെടുത്തി നഗരത്തിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പോലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി പ്രധാനമന്ത്രി ഓഫീസ് പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നഷ്ടപരിഹാരമായി നൽകും.