ലീവെടുക്കാതെ കൊറോണയ്ക്കെതിരെ പൊരുതി; ഒടുവിൽ ഡോക്ടർ കൊറോണയ്ക്ക് കീഴടങ്ങി

ന്യൂഡെല്‍ഹി: കഴിഞ്ഞ മാർച്ച് മുതൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഒരുദിവസം പോലും ലീവ് എടുക്കാതെ പോരാടിയ ഡോക്ടർ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഡെൽഹി നാഷണൽ ഹെൽത്ത് മിഷനിലെ ഡോക്ടർ ജാവേദ് അലിയാണ് ഇന്നലെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. രോഗവ്യാപനം രൂക്ഷമായ മാര്‍ച്ച് മുതല്‍ അവധി പോലുമെടുക്കാതെ ഇദ്ദേഹം കൊറോണ ബാധിതരെ പരിചരിക്കുകയായിരുന്നു. ഒടുവില്‍ ജൂണ്‍ 24ന് ഇദ്ദേഹത്തിനും കൊറോണ സ്ഥിരീകരിച്ചു.

മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അവസാന 10 ദിവസത്തോളം ജാവേദ് അലി വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഇദ്ദേഹം എയിംസില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹീന കൗസറും ഡോക്ടറാണ്. ഒരു ദിവസം പോലും അദ്ദേഹം അവധിയെടുത്തിട്ടില്ലെന്നും ഈദ് ദിനത്തിൽ പോലും അദ്ദേഹം ജോലി ചെയ്തു. എന്റെ ഭർത്താവിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഹീനയുടെ ഈ വാക്കുകൾ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകരുകയാണ്.

ജാവേദ് അലിയുടെ മരണത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രിയും പറഞ്ഞു. കൊറോണ ബാധിച്ച് മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.