കൊറോണ ഡ്യൂട്ടിയിലിരുന്ന ഡോക്ടര്‍ ഹോസ്റ്റല്‍ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

ചെന്നൈ: കൊറോണ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ജൂനിയർ ഡോക്ടര്‍ ആശുപത്രിക്കു സമീപമുള്ള ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥിയായിരുന്ന ഉദുമലൈപട്ട് സ്വദേശി കണ്ണന്‍ (25) ആണ് ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം വിദ്യാര്‍ഥിയായിരുന്നു.

മൂന്നു മാസത്തിലേറെയായി കൊറോണ വര്‍ഡില്‍ ജോലി ചെയ്തിരുന്ന കണ്ണന്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പു മരിച്ചു. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യക്കു കാരണമെന്നാണ് സംശയിക്കുന്നത്. പിജി വിദ്യാര്‍ഥികളായ ഡോക്ടര്‍മാരെ തുടര്‍ച്ചയായി 30 മണിക്കുര്‍ വരെ കൊറോണ വാര്‍ഡുകളില്‍ ജോലി ചെയ്യിച്ചിരുന്നു എന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തഞ്ചാവൂര്‍ മെഡിക്കല്‍ കേളേജിലാണ് കണ്ണന്‍ എംബിബിഎസ്. പഠനം പൂര്‍ത്തിയാക്കിയത്. സംഭവസ്ഥലത്തു നിന്നും ഇയാളുടെ ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.