പ്രേതബാധ ആരോപിച്ച് യുവതിക്ക് ക്രൂരപീഡനം; കൊലപാതകശ്രമത്തിന് മന്ത്രവാദി അറസ്റ്റിൽ

ഭുവനേശ്വര്‍: പ്രേതബാധയുടെ പേരില്‍ യുവതിക്ക് മന്ത്രവാദിയുടെ ക്രൂര പീഡനം. യുവതിയെ മര്‍ദ്ദിക്കുകയും പന്നിയുടെ വിസര്‍ജ്ജ്യം നിര്‍ബന്ധപൂര്‍വ്വം തീറ്റിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മുഖത്ത് ഗുരുതരമായി പൊളളലേറ്റ സ്ത്രീയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രവാദിയെ കൊലപാതകശ്രമത്തിന് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഒഡീഷയിലെ ആദിവാസി മേഖലയായ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. ഒരാഴ്ചയായി അസുഖബാധിതയായിരുന്ന യുവതിക്ക് പ്രേതബാധയാണ് എന്ന് സംശയിച്ച് നാട്ടുകാര്‍ മന്ത്രവാദിയുടെ അരികിലേക്ക് കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ മുന്‍പില്‍ മന്ത്രവാദ ചടങ്ങുകള്‍ നടത്തിയ ശേഷമായിരുന്നു മര്‍ദ്ദനം.യുവതിക്ക് പ്രേതബാധയാണ് എന്ന് ആരോപിച്ച് മര്‍ദ്ദനം ആരംഭിക്കുകയായിരുന്നു. ഇത് ഫലം കാണാതെ വന്നതോടെ, മുഖം തീ ഉപയോഗിച്ച് പൊളളിച്ചു. തുടര്‍ന്ന് പന്നിയുടെ വിസര്‍ജ്ജ്യം നിര്‍ബന്ധപൂര്‍വ്വം തീറ്റിച്ചതായും പരാതിയില്‍ പറയുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.