ദുബെയുടെ മരണകാരണം വെടിയേറ്റതിനെ തുടർന്നുള്ള രക്തസ്രാവം; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ലഖ്നൗ: ഉത്തർപ്രദേശിലെ കൊടുംകുറ്റവാളി വികാസ് ദുബെയുടെ മരണകാരണം വെടിയേറ്റതിനെ തുടർന്നുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഈ മാസം ആദ്യം പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെയെ കൊലപ്പെടുത്തുകയായിരുന്നു. ദുബെയുടെ ശരീരത്തിൽനിന്ന് നാലു വെടിയുണ്ടകൾ കണ്ടെടുത്തതായി ഡോക്ടർമാർ പറഞ്ഞു.

വികാസ് ദുബെയുടെ മരണം വ്യാജ ഏറ്റുമുട്ടൽ എന്നാരോപിച്ച് സുപ്രീംകോടതിയിൽ ഉൾപ്പെടെ വിവിധ കോടതികളിൽ നിരവധി ഹർജികൾ എത്തിയിരുന്നു. കാൺപൂരിൽ ദുബെക്കായി നടത്തിയ തെരച്ചിലിനിടയിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ദുബെക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. സംഭവത്തിന് ശേഷം ദുബെ യു.പി വിട്ടിരുന്നു. പിന്നീട് മധ്യപ്രദേശിലെ ഉജ്ജയിനിലെ ഒരു ക്ഷേത്രത്തിൽ നിന്ന് ജൂലൈ ഒമ്പതിന് ഇയാൾ പിടിയിലായി. അവിടെനിന്ന് യു.പിയിലേക്ക് ദുബെയെ കൊണ്ടു പോരുന്നതിനിടെ ജൂലൈ 10 ന് വെളുപ്പിന് വാഹനം അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ദുബെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.