ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം ഫുട്‌ബോള്‍ താരം സെര്‍ജി ഔരിയറിന്റെ സഹോദരന്‍ വെടിയേറ്റു മരിച്ചു

പാരിസ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ടോട്ടനം ഹോസ്പറിനായി കളിക്കുന്ന ഐവറികോസ്റ്റ് താരം സെർജി ഔരിയറിന്റെ സഹോദരൻ ക്രിസ്റ്റഫർ ഔരിയർ വെടിയേറ്റ് മരിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പോലീസ് അന്വേഷണം പുരഗോമിക്കുകയാണ്.

ഫ്രാൻസിലെ ടോളൗസിലെ ഒരു നിശാ ക്ലബ്ബിന് പുറത്തുവെച്ച് തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ ക്രിസ്റ്റഫറിന്
വെടിയേൽക്കുകയായിരുന്നു. നൈറ്റ് ക്ലബ്ബിന് പുറത്ത് രണ്ടു തവണ വെടിയൊച്ച കേട്ടുവെന്നാണ് വഴിയാത്രക്കാർ പറയുന്നത്.അടിവയറ്റിലാണ് വെടിയേറ്റത്. ഉടൻ തന്നെ വഴിയാത്രക്കാർ ക്രിസ്റ്റഫറിനെ ടോളൗസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

26-കാരനായ ക്രിസ്റ്റഫറും ഫുട്ബോൾ താരമാണ്. സെർജിയെപ്പോലെ ലെൻസ് അക്കാദമിയിലൂടെയാണ് ക്രിസ്റ്റഫറും പ്രൊഫഷണൽ ഫുട്ബോളിലേക്ക് വരുന്നത്. എന്നാൽ 2011-ൽ ക്രിസ്റ്റഫർ ലെൻസ് അക്കാദമി വിട്ടു. നിലവിൽ ഫ്രാൻസിൽ അമേച്വർ ഫുട്ബോൾ താരമാണ് ക്രിസ്റ്റഫർ.