പഞ്ചാബില്‍ പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ; സൂപ്പര്‍സ്‌പ്രെഡ് തിരിച്ചറിയുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം

ന്യൂഡെൽഹി: പഞ്ചാബിൽ കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചാബില്‍ ആളുകള്‍ കൂട്ടംകൂടി നല്‍ക്കുന്നതിനും പൊതുപരിപാടികൾക്കും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഞായറാഴ്ച നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായി ഇന്നാണ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ ഇറക്കിയത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. സൂപ്പര്‍സ്‌പ്രെഡ് തിരിച്ചറിയുന്നതിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐ.ഐ.ടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ക്ക് സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50-ല്‍ നിന്ന് 30 ആക്കി ചുരുക്കുകയും ചെയ്തു. വിവാഹങ്ങളില്‍ 30-ല്‍ കൂടുതല്‍ പേര്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. മതിയായ വായുസഞ്ചാരമുള്ള സ്ഥലങ്ങളിലേ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും നിര്‍ദേശമുണ്ട്.