രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നു ശേഷം തുറന്നേക്കും

ന്യൂഡെൽഹി: രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും ജൂലായ് 31 നു ശേഷം തുറക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിലവിൽ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടതെങ്ങനെയന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നു വരികയാണ്. ജൂലായ് 15 നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നു ശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

കൊറോണ പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ മാത്രമായിരിക്കും 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്ര ചെയ്യാനനുവദിക്കുക. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അവരവരുടെ ചെലവില്‍ ഓരോരുത്തരും പരിശോധന നടത്തേണ്ടതുണ്ട്.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടു വരെയാണ് സമയം വേണ്ടിവരിക. 500 രൂപയാണ് ഇതിനായി വേണ്ടിവരുന്ന ചെലവ്. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും. അതേസമയം മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തിയേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല. 15നും 50നും ഇടിയിലുള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി.