വികാസ് ദുബെ കൊല്ലപ്പെട്ടു ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരണം

കാൺപൂർ: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. പൊലീസിന്‍റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ദുബെ വെടിയേറ്റ് മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്. തലയ്ക്ക് വെടിയേറ്റാണ് ദുബെ കൊല്ലപ്പെട്ടത്. ദുബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു പൊലീസ്. യാത്രക്കിടെ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയും, മറിഞ്ഞ വാഹനത്തിൽ നിന്ന് ദുബെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് വെടിവച്ചുവെന്നാണ് പൊലീസ് വിശദീകരണം. പലതവണ വെടിയൊച്ച കേട്ടെന്ന് നാട്ടുകാർ പറയുന്നു. 8 പൊലീസുകാരെ വെടിവച്ചു കൊന്ന കൊടുംകുറ്റവാളിയാണ് ദുബെ.

അതേ സമയം പോലീസുകാരെ കൊന്ന് മൃതദേഹങ്ങൾ കിണറ്റിൽ തള്ളുകയായിരുന്നുവെന്ന് ഇന്നലെ പിടിയിലായപ്പോൾ വികാസ് ദുബെ പോലീസിനോട് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ അതിനുള്ള സമയം കിട്ടിയില്ലെന്നും അതിന് മുമ്പ് വീട്ടിൽനിന്ന് രക്ഷപ്പെടേണ്ടിവന്നെന്നും ദുബെ പറഞ്ഞിരുന്നു.

പോലീസ് വീട്ടിൽ പരിശോധനയ്ക്ക് വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി വികാസ് ദുബെ പറഞ്ഞു. പോലീസിലെ ചിലരാണ് ഈ വിവരം ചോർത്തി നൽകിയതെന്നും ദുബെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ചൗബേപുർ പോലീസ് സ്റ്റേഷനിൽ മാത്രമല്ല മറ്റു പല സ്റ്റേഷനുകളിലും തനിക്ക് സ്വാധീനമുണ്ടെന്നും ദുബെ സമ്മതിച്ചു. ലോക്ക്ഡൗൺ കാലത്ത് ചൗബേപുർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് എല്ലാസഹായവും നൽകി. അവരെ തീറ്റിപ്പോറ്റിയത് താനാണെന്നും ദുബെ വെളിപ്പെടുത്തി.
ഡിഎസ്പി ദേവേന്ദ്ര മിശ്രയെ കൊലപ്പെടുത്തിയത് താനല്ലെന്നാണ് ദുബെയുടെ മൊഴി.

ഏറ്റുമുട്ടലിന് തയ്യാറായാണ് പോലീസ് സംഘം വരുന്നതെന്നായിരുന്നു വിവരം. പോലീസ് വെടിവെയ്പ് നടത്തുമെന്ന ഭയംകൊണ്ടാണ് അവർക്ക് നേരേ ആദ്യം വെടിയുതിർത്തത്. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങൾ കിണറ്റിൽ തള്ളി. തെളിവുകൾ നശിപ്പിക്കാൻ മൃതദേഹങ്ങൾ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്.

രാവിലെ റെയ്‌ഡ് നടക്കുമെന്നായിരുന്നു തങ്ങൾക്ക് കിട്ടിയ വിവരം. എന്നാൽ പോലീസ് രാത്രിയിൽ തന്നെ വന്നു. തങ്ങൾ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂട്ടാളികളോടെല്ലാം വിവിധ ഭാഗങ്ങളിൽ പോയി നിലയുറപ്പിക്കാൻ താൻ തന്നെയാണ് പറഞ്ഞത്. രാജു എന്നയാളാണ് ജെസിബി റോഡിന് കുറുകെ നിർത്തിയിട്ടത്. ജെസിബിയുടെ ഉടമ തന്റെ അമ്മാവനാണെങ്കിലും അദ്ദേഹമല്ല ജെസിബി ഉപയോഗിച്ച് വഴി തടസപ്പെടുത്തിയതെന്നും ദുബെ പോലീസിനോട് പറഞ്ഞിരുന്നു.