നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ല

ന്യൂഡെൽഹി: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 956 വിദേശികൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കില്ലെന്ന് പൊലീസ് ഡെൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി. വിദേശികൾക്കെതിരെയായ ഇന്ത്യൻ ശിക്ഷാനിയം വകുപ്പ് 304- മനഃപൂർവമല്ലാത്ത നരഹത്യ, 336- മറ്റുള്ളവരുടെ ജീവനോ വ്യക്തിസുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി, 120- ബി ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്താനാവശ്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശ പൗരന്മാർക്കെതിരായ കേസ് പരിഗണിക്കുന്നതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് കുമാറാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

വിദേശികൾക്കെതിരെ 48 കുറ്റപത്രങ്ങളും 11 അനുബന്ധ കുറ്റപത്രങ്ങളുമാണ് ഇതുവരെ ഫയൽ ചെയ്തിട്ടുള്ളത്. വിദേശികൾക്കെതിരെ അന്വേഷണമൊന്നും ബാക്കിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്‌പെക്ടർ സതീഷ് കുമാർ വ്യക്തമാക്കി.

അതേസമയം, ഇവർക്കെതിരെ പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം ഇന്ത്യൻ ശിക്ഷാനിയമം വകുപ്പ് 270- ജീവൻ അപായപ്പെടുത്താൻ സാധ്യതയുള്ള രോഗവ്യാപനത്തിന് ഇടയാക്കുന്ന പ്രവർത്തനം, 1946 ലെ വിദേശനിയമം എന്നിവ ചുമത്തും.