എട്ട് പോലീസുകാരെ കൊന്ന കൊടും കുറ്റവാളി ഒളിവിൽ; പോലീസ് ഓഫീസർമാരെ ഫോണിൽ 24 തവണ വിളിച്ചു

ലഖ്നോ: യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേ ഒളിവിലിരുന്ന് 24 പൊലീസ് ഓഫിസർമാരുമായി ബന്ധപ്പെട്ടതായി ഫോൺ കോൾ രേഖകൾ.
കാൺപൂരിൽ എട്ട് പൊലീസുകാരെ വെടിവെച്ചു കൊന്ന സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന ഇയാളെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. കൊലപാതകം, കലാപമുണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങി 60ഓളം ക്രിമിനൽ കേസിൽ പ്രതിയായിട്ടും പൊലീസിന്‍റെ ആദ്യത്തെ 10 ക്രിമിനലുകളുടെ പട്ടികയിൽ വികാസ് ദുബേയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ ഗാങ്ങിനെ പൊലീസ് രേഖകളിൽ രജിസ്റ്റർ ചെയ്തിട്ടു പോലുമുണ്ടായിരുന്നില്ല.

വികാസ് ദുബേ… ഈ പേരുകേട്ടാൽ പൊലീസുകാരുടെ പോലും മുട്ടിടിക്കും. കണ്ടാൽ ഒരു മാന്യൻ. ചിരിച്ച മുഖം. കാെടും ക്രിമിനലാണെന്ന് ആർക്കും സംശയം തോന്നില്ല. പക്ഷേ, ഇടഞ്ഞാൽ ജീവനെടുത്തേ പിന്മാറൂ.. എതിരാളി ആരായാലും പ്രശ്നമേ അല്ല. അതാണ് ദുബേ.

ചെറുപ്പകാലം മുതൽ പിടിച്ചുപറിയും മോഷണവും അടിയും വെട്ടും കുത്തുമായി നടന്ന ദുബേയെ രാഷ്ട്രീയക്കാരുൾപ്പെടെയുള്ള പലരും ഉപയോഗപ്പെടുത്തി. ഈ ബന്ധങ്ങൾ തന്റെ സാമാജ്യം വളർത്താൻ അയാൾ സമർത്ഥമായി ഉപയോഗിച്ചു. വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനലായി. അധികം വൈകാതെ ഈ കുപ്രസിദ്ധി മറ്റുസംസ്ഥാനങ്ങളിലേക്കും എത്തി. എന്തിനും പോന്ന സംഘമായിരുന്നു പ്രധാന ശക്തി.

ദുബേ മനസിൽ കണക്കുകൂട്ടുന്നതിനെക്കാൾ വെടിപ്പായി സംഘാംഗങ്ങൾ കാര്യങ്ങൾ ചെയ്യും. ഇവരെ ഉപയോഗിച്ച് കൊള‌ളയും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും തുടർക്കഥയാക്കി. കൊള‌ളയിലൂടെ കോടികൾ സമ്പാദിച്ചു. ഷിവിലി ഡോണ്‍ എന്നാണ് ദുബേ അറിയപ്പെടുന്നത്. കൊലപാതകങ്ങൾ ഉൾപ്പെടെ 52 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുള‌ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമാണ് ഇയാൾക്കുള‌ളത്.

തന്റെ സംഘാംഗങ്ങൾക്ക് ആവശ്യമുള‌ളതെല്ലാം ദുബേ നൽകും. ഓപ്പറേഷനിടെ സംഘത്തിലെ ആർക്കെങ്കിലും ആപത്തുപിണഞ്ഞാൽ തുടർന്ന് അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ദുബേ നേരിട്ടാണ്. ഒന്നിനും ഒരുമുട്ടും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഈ ആശ്രിത വാത്സല്യം തന്നെയാണ് ദുബേയുടെ സംഘത്തിൽ അംഗങ്ങളാവാൻ യുവാക്കൾ ക്യൂ നിൽക്കുന്നതിന് കാരണവും.

താത്പര്യപ്പെട്ടെത്തുന്ന എല്ലാവരെയും സംഘത്തിൽ ഉൾപ്പെടുത്താറില്ല. തടിമിടുക്കും മനോബലവും കാണിക്കുന്നതിനൊപ്പം ഒറ്റുകാരനല്ലെന്ന് വിശ്വസിപ്പിക്കുകയും വേണം. മറ്റെന്തും ദുബേ ക്ഷമിക്കും. പക്ഷേ, ഒറ്റുന്നത് ക്ഷമിക്കില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ഒരുപക്ഷേ, സ്വന്തം ജീവൻ തന്നെ. അതിനാൽ കൂടെ നിന്ന് ഒറ്റാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.

ഏതിരാളികൾ ആരായിരുന്നാലും ദുബേയ്ക്ക് അതൊരു പ്രശ്നമേ അല്ല. 2001-ല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കൺമുന്നിൽ വച്ചാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബേയും സംഘവും കൊലപ്പെടുത്തിയത്. പിന്തുടർന്നെത്തി വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവം കണ്ട് അന്തിച്ചുനിൽക്കാനേ പൊലീസിനായുളളൂ. ഈകൊലയുമായി ബന്ധപ്പെട്ട് പൊലീസിനുമുന്നിൽ കീഴടങ്ങിയെങ്കിലും തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കുകയായിരുന്നു. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ച സിദ്ദേശ്വര്‍ പാണ്ഡെ എന്നയാളെ കാണ്‍പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബേയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷപ്പെട്ട ഇയാൾ എങ്ങനെ പുറത്തിറങ്ങി എന്നത് വ്യക്തമല്ല.

പൊലീസുകാരുടെ പക്കൽപ്പോലും ഇല്ളാത്ത ആയുധങ്ങൾ ദുബേയുടെ സംഘത്തിന്റെ കൈയിലുണ്ടാവും. ലാത്തിയും പഴയ തോക്കുമായി എത്തുന്ന പൊലീസുകാർക്ക് ഈ സംഘത്തിനുമുന്നിൽ പലപ്പോഴും പിടിച്ചുനിൽക്കാനാവില്ല.

അണുവിട തെറ്റാത്ത ആസൂത്രണമാണ് ദുബേയുടെ പ്രത്യേകത. തനിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ആ നിമിഷം അത് ദുബേ അറിയും. പൊലീസിലെ ചാരന്മാരാണ് ഇതിനുപിന്നിൽ. ഇതിന് തക്കതായ പ്രതിഫലം അവരുടെ പോക്കറ്റുകളിൽ കൃത്യമായി എത്തിയിരിക്കും.

പ്രത്യേക ദൗത്യസംഘത്തിന് ജില്ല പൊലീസ് നൽകിയ 25 കൊടുംകുറ്റവാളികളുടെ പട്ടികയിലും ദുബേ ഉൾപ്പെട്ടിരുന്നില്ല. യു.പിയിലെ തന്നെ ഒൗറിയ എന്ന സ്ഥലത്താണ് വികാസ് ദുബേയുടെ അവസാന ഫോൺ ലൊക്കേഷൻ കാണിക്കുന്നത്. ഇയാൾ മധ്യപ്രദേശിലേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം.

വ്യാഴാഴ്ച രാത്രിയാണ് വികാസ് ദുബേയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെ ഇയാളുടെ കൂട്ടാളികൾ വഴിയിൽ തടഞ്ഞ് വെടിവെച്ചത്. എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. മുതിർന്ന ബി.ജെ.പി നേതാവ് സന്തോഷ് ശുക്ലയെ 2001ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ദുബേയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. തുടർന്ന് ദുബേ സ്ഥലംവിടുകയായിരുന്നു.

എല്ലാം കണക്കുകൂട്ടിയതുപോലെ കൃത്യമായി നടന്നു. പൊലീസ് സംഘത്തെ തടയാൻ റോഡിന് കുറുകെ ഒരു ജെ സി ബി നിറുത്തിയിട്ടിരുന്നു. മുന്നോട്ടുപോകാനാവാത്തതിനാൽ പതിനഞ്ചുപേരടങ്ങുന്ന പൊലീസ് സംഘം വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി. അടുത്ത നിമിഷം പൊലീസുകാർക്കുനേരെ തുരുതുരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞെത്തി. എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാർക്ക് ഒരു പിടിയും കിട്ടിയില്ല.

അതുമനസിലാക്കിയപ്പോൾ തങ്ങളുടെ നിരവധി സഹപ്രവർത്തകരുടെ ജീവൻ നഷ്ടമായിരുന്നു.
ജെ സി ബി നിറുത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തെ ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിലാണ് ദുബേയുടെ സംഘം നിലയുറപ്പിച്ചിരുന്നത്. പൊലീസിന്റെ ഭാഗത്ത് കനത്ത ആൾനാശമുണ്ടാക്കാൻ കഴിഞ്ഞതും ഇതിനാൽ തന്നെ.

പൊലീസ് പരിശോധനക്ക് എത്തുന്നുവെന്ന വിവരം വികാസ് ദുബേയെ അറിയിച്ച ചൗബേപൂർ പൊലീസ് സ്റ്റേഷൻ ഓഫിസറെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ്, ദുബേ കൂടുതൽ പൊലീസുകാരെ ബന്ധപ്പെട്ടതായ വിവരങ്ങൾ പുറത്തുവരുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട സ്റ്റേഷൻ ഓഫിസർക്ക് പുറമേ മറ്റ് രണ്ട് പൊലീസുകാരും ശിവരാജ്പൂർ സ്റ്റേഷനിലെ ഏതാനും പൊലീസുകാരും ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

വികാസ് ദുബേയുടെ ബംഗ്ലാവും ആഡംബര കാറും കഴിഞ്ഞ ദിവസം പൊലീസ് സംഘം തകർത്തിരുന്നു. വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പൊലീസുകാരുടെയും കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.