മോദി യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയല്ല; എകെ ആന്റണി; സന്ദർശനം സൈനികരുടെ ആത്മവീര്യം വർധിപ്പിക്കും

ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ അതിർത്തി സന്ദർശനത്തെ വിമർശിച്ച് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി രം​ഗത്ത്. യുദ്ധമുഖം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി അല്ല മോദിയെന്ന് എ കെ ആന്റണി പറഞ്ഞു. 1962ൽ ഇന്ത്യ-ചൈന യുദ്ധസമയത്ത് രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു യുദ്ധമുഖം സന്ദർശിച്ചിരുന്നു. 1965ൽ ഇന്ത്യ-പാക് യുദ്ധത്തിനിടെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി യുദ്ധമുഖത്തെത്തിയിരുന്നു. 1971ൽ യുദ്ധ സമയത്ത് പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയും സൈനികരെ സന്ദർശിക്കുകയും അവരെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഇന്ത്യൻ സൈന്യം കരുത്താർജിച്ചിട്ടുണ്ടെന്നും എ കെ ആന്റണി പറഞ്ഞു.

അതിർത്തിയിലെ സ്ഥിതി പുനഃസ്ഥാപിക്കുകയും ചൈന കൈയ്യടക്കിയ ഭൂപ്രദേശം തിരിച്ചുപിടിക്കുകയുമാണ് പ്രധാനമന്ത്രിയുടെ മുൻപിലുള്ള യഥാർത്ഥ വെല്ലുവിളിയെന്നും ആന്റണി പറഞ്ഞു. സൈനികരുടെ ആത്മവീര്യം വർധിപ്പിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സാധിക്കുമെന്നും ആന്റണി. എന്നാൽ യുദ്ധസമയത്തോ സമാന സാഹചര്യത്തിലോ സൈനികരെ സന്ദർശിക്കുന്ന ആദ്യ പ്രധാന മന്ത്രി അല്ല മോദി.നിലവിലെ ഇന്ത്യ 1962ലെ ഇന്ത്യയല്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സായുധ സേനയാണ് ഇന്ത്യയുടെതെന്നും ആന്റണി പറഞ്ഞു.