പത്താം ക്ലാസ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിക്കും ഇൻവിജിലേറ്റർക്കും കൊറോണ

ബെം​ഗളൂരു: പത്താം ക്ലാസ് പരീക്ഷ പുരോഗമിക്കുന്നതിനിടെ വിദ്യാർത്ഥിക്കും ഇൻവിജിലേറ്റർക്കും കൊറോണ. കർണാടകത്തിലെ ഹാസൻ ജില്ലയിൽ ഇന്ന് പരീക്ഷ എഴുതിക്കൊണ്ടിരിക്കവേ ആണ് വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചത്. പരിശോധന ഫലം അറിഞ്ഞ സ്കൂൾ അധികൃതർ പരീക്ഷാ ഹാളിൽ നിന്നും മറ്റൊരു മുറിയിലേക്ക് കുട്ടിയെ മാറ്റി പരീക്ഷ പൂർത്തിയാക്കി. പരീക്ഷയ്ക്ക് ശേഷം കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം തുംകൂരു ജില്ലയിലെ പാവഗാഡിലാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥിക്കൊപ്പം ഹാളിലുണ്ടായിരുന്നവരോടും ഇൻവിജിലേറ്ററുടെ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹുന്‍സാഗിയിലെ പ്രൈമറി സ്കൂൾ ടീച്ചർക്കടക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം 445 പേർക്കാണ് കർണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത് അതേസമയം കർണാടകത്തില്‍ വിദ്യാർത്ഥികൾക്ക് ദിവസവും കുറച്ച് മണിക്കൂറുകളെങ്കിലും ഓൺലൈന്‍ ക്ലാസ് നടത്തുന്നത് പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.