ഇന്ത്യയിൽ കൊറോണ ബാധിതർ നാലര ലക്ഷത്തിലേക്ക്; മരണസംഖ്യ 14011

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം നാലര ലക്ഷത്തിലേക്ക്. ഇതുവരെ 4,40,215 പേരിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. കൊറോണ വ്യാപനം ശമനമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 14933 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഈ സമയത്ത് 312 മരണം സംഭവിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിൽ 1,78,014 പേര്‍ വിവിധ ആശുപത്രികളില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നു. 2,48,190 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനോടകം 14011 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 3721 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.ഈ സമയത്ത് 62 പേര്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തരായി 1962 പേര്‍ ആശുപത്രിവിട്ടു. വീടുകളില്‍ നീരീക്ഷണത്തിലുള്ളത് 6,01,182 പേരാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ 26,910 പേരാണുള്ളത്. 61,793 സജീവ കേസുകളാണ് ഉള്ളത്.

മുംബൈയില്‍ മാത്രം 67,586 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.മരണം 3737ആയി. താനെയില്‍ 25,930 പേര്‍ക്കാണ് രോഗബാധ. മരണം 732അണ്. പൂനെയില്‍ 16,474 പേരാണ് രോഗബാധിതര്‍. മരണം 612 ആണ്. ദിനം പ്രതി സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

തമിഴ്‌നാട്ടില്‍ ഇന്നലെ രോഗബാധിതരായത് 2,719പേര്‍. 37 മരണവും റിപ്പോര്‍ട്ട് ചെയ്തു. 62,087പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധിതരായത്. 794പേര്‍ മരിച്ചു. 27178പേരാണ് ഇനി ചികിത്സയിലുള്ളത്.കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 9പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം 41,243പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

അതേസമയം, കേരളത്തിന്റെ മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പുതുതായി 249പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു. 9399പേരാണ് ഇതുവരെ അസുഖബാധിതരായത്. 5730പേര്‍ രോഗമുക്തരായപ്പോള്‍ 3523പേര്‍ ചികിത്സയിലാണ്. 142പേരാണ് ആകെ മരിച്ചത്.