ലോക്ക്ഡൗൺ കാലത്തെ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് എതിരേ നടപടി പാടില്ല: സുപ്രീംകോടതി

ന്യൂഡെൽഹി: ലോക്ഡൗൺ കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാത്തതിന് സ്ഥാപനങ്ങൾക്ക് എതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. ലോക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും തൊഴിലാളികള്‍ക്ക് നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്‍റെ ഉത്തരവ്. തൊഴിലാളികൾ ഇല്ലാതെ ഒരു വ്യവസായവും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ശമ്പളകാര്യത്തില്‍ തൊഴിലാളികളും തൊഴിലുടമകളും സമവായത്തിലെത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

എന്നാൽ തൊഴിലാളികളും ഉടമയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാനായില്ലെങ്കിൽ കമ്മീഷണർ അടക്കമുള്ളവരെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചർച്ചകൾക്ക് സംസ്ഥാന സർക്കാരുകൾ സാഹചര്യം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. ജൂലൈ അവസാനത്തോടെ എത്ര കേസുകൾ ഒത്തു തീർപ്പായെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

‌അതേ സമയം ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടികുറയ്ക്കലിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ‌‌ ലോക് ഡൗണ്‍ കാലത്ത് തൊഴിലാളികൾക്ക് മുഴുവൻ ശമ്പളവും നൽകാൻ നിര്‍ദ്ദേശിക്കണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ശമ്പളം നൽകാൻ പണമില്ലെന്ന് പറയുന്ന കമ്പനികളുടെ ബാലൻസ് ഷീറ്റും കണക്കുകളും പരിശോധിക്കണം. അവ കോടതിയിൽ നൽകാൻ നിര്‍ദ്ദേശിക്കണമെന്നും കേന്ദ്രം നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ‌