പൈലറ്റിന് കൊറോണ ; മോസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഉസ്ബകിസ്ഥാനിലെത്തിയപ്പോൾ തിരികെ വിളിച്ചു

ന്യൂഡെൽഹി: പൈലറ്റിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മോസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചുവിളിച്ചു. മോസ്ക്കോയിലേക്ക് പുറപ്പെട്ട വിമാനം ഉസ്ബകിസ്ഥാനിലെത്തിയപ്പോഴാണ് പൈലറ്റുമാരിൽ ഒരാൾക്കു കൊറോണ സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ വിമാനം തിരിച്ചുവിളിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെ വിമാനം ഡൽഹിയിൽ തിരിച്ചെത്തി. ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഈ വിമാനം അണുനശീകരണം നടത്തും. ഉച്ചയ്ക്കുശേഷം മറ്റൊരു വിമാനം മോസ്കോയിലേക്ക് അയയ്ക്കും.

വിമാനം മോസ്കോയിലേക്കു യാത്ര തിരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ പൈലറ്റിന് രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ അപ്പോൾ പരിശോധിച്ച സംഘം ഫലം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. ഈ പരിശോധനാഫലം ലഭിച്ചതിനെ തുടർന്നാണ് മോസ്കോയിൽനിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യസംഘത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് വിമാനം തിരികെ വിളിക്കുകയായിരുന്നു. വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.