യോഗി സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങൾ പീഡനകേന്ദ്രങ്ങളാക്കി; അഖിലേഷ് യാദവ്

ലഖ്നൗ: സർക്കാരിന്റെ നിസ്സംഗ മനോഭാവംമൂലം ഉത്തർപ്രദേശിലെ ക്വാറന്റീൻ കേന്ദ്രങ്ങൾ പീഡനകേന്ദ്രങ്ങളായി മാറിയെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപണം ഉന്നയിച്ചു.

ക്വാറന്റീൻ കേന്ദ്രങ്ങളുടെ ക്രമീകരണവും അവയുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു.എന്നാൽ യഥാർത്ഥത്തിൽ ഇവിടെ ഇപ്പോൾ പീഡന കേന്ദ്രങ്ങളാണ്. ആളുകൾക്ക് താമസിക്കാൻ പറ്റാത്തയിടങ്ങളിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഉദ്യോഗസ്ഥർ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇവ പഞ്ചനക്ഷത്ര ക്രമീകരണമായിട്ടാണ് യുപി സർക്കാർ ഉയർത്തിക്കാട്ടുന്നത്. വിവിധ സ്ഥലങ്ങളിൽ ഡോക്ടർമാരും നഴ്സുമാരും സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചിരുന്നു. എന്നാൽ സർക്കാർ ഇതൊന്നും കാണുന്നില്ലായെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു കൗമാരക്കാരന്‍ മരിക്കുകയും ചെയ്തു എന്നു അഖിലേഷ് പറഞ്ഞു.

കൂടാതെ കൊറോണയെ നേരിടാൻ സർക്കാർ ചെലവഴിച്ച പണം വെളിപ്പെടുത്തണം. പണം എവിടെ ചെലവഴിച്ചെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.