ലോക്ക് ഡൗണിലും ഹിന്ദു മഹാസഭ ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിച്ചു

ഗ്വാളിയർ: കൊറോണ മഹാമാരിയെ തുടർന്ന് രാജ്യ വ്യാപകമായ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും മഹാത്മാ ഗാന്ധിയുടെ ഘാതകനായ
നാഥുറാം വിനായക് ഗോഡ്‌സെയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആഘോഷിച്ചത്.
ഗോഡ്‌സെയുടെ 111ജന്മദിനത്തെ സൂചിപ്പിക്കാനായി 111 ദീപങ്ങള്‍ കത്തിച്ചുവെച്ചായിരുന്നു ഹിന്ദു മഹാസഭയുടെ ആഘോഷം.

1948 ജനുവരി 30നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ
നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നത്.
ഗോഡ്‌സെയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം പൂജകളും ഹിന്ദുമഹാ സഭയുടെ ഓഫീസില്‍ നടന്നു.

ഗ്വാളിയോറിലെ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിന് ഹിന്ദുമഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് നേതൃത്വം നല്‍കിയത്. ഗോഡ്‌സെ ഒരു ദേശസ്‌നേഹിയായിരുന്നുയെന്നും ഓഫീസില്‍ മാത്രമല്ല, 3000 പ്രവര്‍ത്തകര്‍ അവരുടെ വീടുകളിലും വിളക്കുകള്‍ കത്തിച്ച് ആഘോഷത്തില്‍ പങ്കാളികളാകുമെന്നും ദരദ്വാജ് അറിയിച്ചു.

അതേസമയം ഈ വിഷയത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ ഹിന്ദു മഹാ സഭയ്ക്ക് ധൈര്യമുണ്ടായത് സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പി ആയതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് വക്താവ് ദുര്‍ഗേഷ് ശര്‍മ്മ കുറ്റപ്പെടുത്തി.

എന്നാൽ ഗോഡ്‌സെയുടെ ജന്മദിനാഘോഷ പരിപാടിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഗ്വാളിയോര്‍ ജില്ലാ കളക്ടര്‍ കുശലേന്ദ്ര വിക്രം സിംഗ് അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.