നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്പെഷ്യൽ ട്രെയിനിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകി

ബിലാസ്പൂർ : ലോക്ക്ഡൗണിൽ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ സ്പെഷ്യൽ ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി.
ഈശ്വരി യാദവ് എന്ന യുവതിയാണ് ഞായറാഴ്ച പുലർച്ചെ 1.50 ഓടെ കുഞ്ഞിനെ പ്രസവിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് ഛത്തീസ്ഗഡിലെ ബിലാസ്പൂരിലേക്ക് പോകുന്ന പ്രത്യേക ട്രെയിനിലാണ് ഇരുപത്തി മൂന്നുകാരി കുഞ്ഞിന് ജന്മം നൽകിയത്.

പുലർച്ചെ നാലുമണിയോടെ ട്രെയിൻ നാഗ്പൂർ സ്റ്റേഷനിൽ എത്തി. പിന്നാലെ എത്തിയ റെയിൽവേ മെഡിക്കൽ സംഘമാണ് പൊക്കിൾക്കൊടി മുറിച്ച് മാറ്റിയത്. അവർ ഈശ്വരിക്ക് മരുന്നുകൾ നൽകുകയും ചെയ്തു. രാവിലെ 10:55ന് ബിലാസ്പൂരിലെത്തിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(സിംസ്) ആശുപത്രിയിലേക്ക് മാറ്റി.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തുന്നതിന് മുമ്പാണ് ഈശ്വരി മറ്റ് വനിതാ യാത്രക്കാരുടെ സഹായത്തോടെ പ്രസവിച്ചതെന്ന് ഭർത്താവ് രാജേന്ദ്ര യാദവ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചെന്നും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് ഈശ്വരിക്ക് കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെ​ഗറ്റീവായിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ ആർടി-പിസിആർ പരിശോധനയ്ക്കായി അയച്ചുവെന്നും അധികൃതർ വ്യക്തമാക്കി.