ട്രെയിനുകൾ റദ്ദാക്കി; തൊഴിലാളികൾ വാഹനങ്ങൾ തകർത്ത് കൊള്ളയടിച്ചു

അഹമ്മദാബാദ്: ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്ന് ഗുജറാത്തിൽ കുടിയേറ്റ തൊഴിലാളികൾ അക്രമാസക്തരായി. ഗുജറാത്തിലെ രാജ്കോട്ടിലെ ഷാപ്പർ വ്യവസായ മേഖലയിലാണ് സംഭവം ഉണ്ടായത്.

ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിനെ തുടർന്നായിരുന്നു കുടിയേറ്റ തൊഴിലാളികൾ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഒരു സംഘം തൊഴിലാളികൾ വാഹനങ്ങൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു.
സംഭവത്തിൽ ഉൾപെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് രാജ്കോട്ട് എസ്പി ബൽറാം മീണ അറിയിച്ചു.

അതേ സമയം സമാനരീതിയില്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അതിര്‍ത്തിയിലും വന്‍സംഘര്‍ഷമുണ്ടായി.ഇതര സംസ്ഥാന തൊഴിലാളികള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ഉത്തര്‍പ്രദേശിലേക്ക് കടക്കുകയാണ് ചെയ്തത്. പൊലിസ്‌ ലാത്തി ചാര്‍ജ് നടത്തി ബാരിക്കേഡ് പുനഃസ്ഥാപിച്ചു.
കുടിയേറ്റ തൊഴിലാളികൾ കാൽനടയായി വരരുതെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അതിർത്തികളിൽ വൻ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നത്.