വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം; 74% വിദേശ നിക്ഷേപമാകാം

ന്യൂഡൽഹി: വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങൾ തുടങ്ങാം. പ്രതിരോധ മേഖലയിൽ വിദേശ നിക്ഷേപം 74% ഉയർത്തി. നിലവിൽ 49 ശതമാനമായിരുന്നു. പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം നടത്തുമെന്ന് കേന്ദ ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ കമ്പനികളുടെ ആയുധങ്ങൾക്ക് മുൻഗണന. ഇതിനായി പ്രത്യേക ബജറ്റ്.
ചിലയിന ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. എന്നാൽ സമ്പൂർണ നിരോധനമില്ല. ഇറക്കുമതി ചെയ്യുന്ന സ്പെയർപാർട്സ് ഇന്ത്യയിൽ ഉൽപാദിപ്പിക്കും.ഓർഡൻസ് ഫാക്ടറികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യും. എന്നാൽ ഇതു സ്വകാര്യവൽക്കരണമല്ലെന്നും കോർപ്പറേറ്റ് വൽക്കരണമാണെന്നും ധനമന്ത്രി.

എട്ടു മേഖലകൾക്കു വേണ്ടിയായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം.
ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ഊന്നൽ നൽകുന്നത്.
സ്വയം പര്യാപ്തമായ ഭാരതത്തെക്കുറിച്ചു പറയുമ്പോൾ നമ്മളും തയാറായിരിക്കേണ്ടതുണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവൽക്കരിക്കും.വൈദ്യുതി താരിഫ് മറ്റു സംസ്ഥാനങ്ങളിലേതിന് സമാനമാകും

ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും. നേരത്തെ തിരുവനന്തപുരം ഉൾപ്പെടെ ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.12 വിമാനത്താവളങ്ങളിൽ 13,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീക്കും; കൂടുതൽ മേഖലകളിലേക്ക് സർവീസ്. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്കാരം. ലോകത്തെ പ്രമുഖ എൻജിൻ നിർമാതാക്കൾ വരുന്ന വർഷം ഇന്ത്യയിൽ എൻജിൻ റിപ്പയർ കേന്ദ്രങ്ങൾ സ്ഥാപിക്കും.എയർലൈനുകളുടെ പരിപാലന ചെലവ് കുറയ്ക്കും.
കൽക്കരി ഖനനത്തിൽ സ്വകാര്യപങ്കാളിത്തം.സംരംഭകർക്ക് വ്യവസ്ഥകൾ ഉദാരമാക്കും. 50 കൽക്കരി ബ്ലോക്കുകൾ ഉടൻ തുറക്കും‌‌. ആർക്കും ലേലത്തിൽ പങ്കെടുക്കാം; യോഗ്യതാ മാനദണ്ഡങ്ങളില്ല.ധാതുക്കളുടെ ഉൽപാദനം ലളിതമാക്കും.
അലുമിനിയം വ്യവസായത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനായി ബോക്സൈറ്റ്, കൽക്കരി ബ്ലോക്കുകളുടെ സംയുക്ത ലേലം.500 ബ്ലോക്കുകൾ ലേലം ഉടൻ. ധാതു ഖനനത്തിന് ഒറ്റ ലൈസൻസ് .
ഒരേ കമ്പനിക്കു തന്നെ ധാതു ഖനനത്തിലെ എല്ലാ പ്രവർത്തികളും ഏറ്റെടുക്കാം. ഇടത്തരം സംരംഭകർക്ക് പര്യവേക്ഷണം, ഖനനം, ഉൽപാദനം എന്നിവയ്ക്ക് അനുമതി.വാർഷിക ഉൽപാദനത്തിൽ 40 ശതമാനം വർധന പ്രതീക്ഷിക്കുന്നു.

നിക്ഷേപം ഫാസ്റ്റ് ട്രാക്ക് രീതിയിലാക്കാൻ നയം പരിഷ്കരിക്കും. ഓരോ മന്ത്രാലയത്തിലും നിക്ഷേപ സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താനും നിക്ഷേപകരും കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായുള്ള ഏകോപനങ്ങൾക്കുമായി പ്രോജക്ട് ഡെവലപ്മെന്റ് സെല്ലുകൾ രൂപീകരിക്കും.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്നു കണ്ടെത്തി സംസ്ഥാനങ്ങളെ റാങ്ക് ചെയ്യും.

ആഗോള വെല്ലുവിളികൾ നേരിടാനായാലേ സ്വയം പര്യാപ്തമാകാൻ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴിൽ സാധ്യത എന്നിവയാണ് ഇന്നത്തെ മുൻഗണന നൽകുന്നത്. കൂടുതൽ ഉൽപ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവർ പറഞ്ഞു.

ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകും. സംസ്ഥാനങ്ങളിൽ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്കരണത്തിനായി നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവർക്കും ലഭ്യമാക്കും.