പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കര്‍ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

കൊച്ചി : പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കര്‍ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. ക്വാറന്റീന്‍ ഏഴു ദിവസമാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി. മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍ മെയ് അഞ്ചിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തിരികെയെത്തുന്ന പ്രവാസികള്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ ഏഴുദിവസമാക്കി ചുരുക്കണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ശേഷിക്കുന്ന കാലയളവില്‍ ഹോം ക്വാറന്റീന്‍ മതിയെന്നായിരുന്നു കേരളത്തിന്റെ നിലപാട്.

കേരളത്തിന്റെ ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ സമിതി പരിശോധിച്ചു വരികയായിരുന്നു. എന്നാല്‍ കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നും, 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ എന്ന മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും വിദഗ്ധ സമിതി തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.