മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്‌ ഇന്ന് പ്രഖ്യാപിക്കും; സംസ്ഥാനങ്ങൾക്ക് പ്രതീക്ഷ

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാംഘട്ട സാമ്പത്തിക പാക്കേജ്‌ ഇന്ന് പ്രഖ്യാപിക്കും. കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുള്ള സാഹചര്യം മറികടക്കാൻ ഇത്തവണ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനങ്ങള്‍. കഴിഞ്ഞ രണ്ടു പാക്കേജുകളിലും സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പ്രഖ്യാപിച്ചിരുന്നില്ല. വൈകിട്ട് നാലിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനം.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ അഭിയാന്റെ ഭാഗമായി 3 പാക്കേജുകളാണ് പ്രഖ്യാപിച്ചിരുന്നത്. ചെറുകിട വ്യവസായികള്‍ക്കും കര്‍ഷകര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പദ്ധതികളാണ് കഴിഞ്ഞ 2 പാക്കേജുകളിലും ഉണ്ടായിരുന്നത്. അവസാന പാക്കേജിലാണ് സംസ്ഥാനങ്ങളുടെ പ്രതീക്ഷ. 20 ലക്ഷം കോടിയുടെ പദ്ധതിയില്‍ കൊറോണ നേരിടാനായി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് പണം ലഭിക്കുന്ന പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല.

അതേസമയം, ഇന്നലെ പ്രഖ്യാപിച്ച രണ്ടാം പാക്കേജില്‍ ഇതര സംസ്ഥാന തൊഴിലാളികളെയും തെരുവു കച്ചവടക്കാരെയും ചെറുകിട കര്‍ഷകരെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടുത്ത രണ്ട് മാസത്തേക്കാണ് സൗജന്യ റേഷന്‍. 3500 കോടി ഇതിനായി മാറ്റിവെയ്ക്കും. ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പാക്കും. 6 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ ഭവന നിര്‍മ്മാണ സബ്സിഡിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി.